2018, നവംബർ 12, തിങ്കളാഴ്‌ച

ഇരുളിൽ ഒരു ദീപാവലി
--------------------------------------
ദീപാവലി എന്നാൽ പലഹാരമെന്നായിരുന്നു ചെറുപ്പത്തിലെ ധാരണ ;മധുരപലഹാരമെന്നില്ല എന്തെങ്കിലും പലഹാരം .എല്ലാവീട്ടിലും എന്തെങ്കിലും പലഹാരം ദീപാവലി നാളിൽ ഉണ്ടാക്കുമായിരുന്നു .  അതൊരു സന്തോഷകരമായ കാര്യമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.സന്ധ്യക്ക് മിക്കവീടുകളിലും ദീപങ്ങൾ തെളിക്കുകയും ചെയ്തിരുന്നു ;പടക്കവും കമ്പിത്തിരിയുമൊന്നും പക്ഷെ പതിവുണ്ടായിരുന്നില്ല .
    വെളിച്ചത്തിന്റെയും ശബ്ദങ്ങളുടെയും ആഘോഷമാണ് ദീപാവലി എന്നു മനസ്സിലാലായത് കോളേജ് പഠനത്തിന് തിരുവനന്തപുരത്തെത്തിയപ്പോഴാണ് .കടുത്ത ശബ്ദങ്ങൾ അലോസരമുണ്ടാക്കിയിരുന്നെങ്കിലും പൂത്തിരികൾ വെളിച്ചം പരത്തുന്ന രാത്രികൾ ആഹ്ളാദകരങ്ങളായിരുന്നു .പക്ഷേ ഹോസ്റ്റലിൽ ചില വിരുതന്മാർ നടത്തിയിരുന്ന കുളിമുറിയിലെ പടക്കം പൊട്ടിക്കൽ പോലുള്ള പരിപാടികൾ ആ അനുഭവത്തിന്റെ ശോഭ കെടുത്തിയിരുന്നതായും ഓർക്കുന്നു .
        ഒരു ഉത്തരേന്ത്യൻ ദീപാവലി അനുഭവം മനസ്സിൽ മായാതെയുണ്ട് .രണ്ടു കൊല്ലം മദ്ധ്യ പ്രദേശിലെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലിചെയ്തിരുന്നു എന്റെ ഭാര്യ ,താപ്തിനദി യുടെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള മലഞ്ചെരുവിലെ ചെറിയ പട്ടണത്തിൽ .അവിടെ നിന്ന് കൊച്ചി റിഫൈനറിസ്‌കൂളിലെ ജോലി ഏറ്റെടുക്കാൻ യാത്രപുറപ്പെട്ടത് ഒരുദീപാവലി രാത്രിയിലാണ്  വെളുപ്പിനെത്തുന്ന ജയന്തിജനത കാത്ത് ഞങ്ങൾ രാത്രിമുഴുവൻ റെയിൽവേ സ്റ്റേഷനിലിരുന്നു .നഗരവും ചുറ്റുമുള്ള ഗ്രാമങ്ങളും പൂത്തിരികൾ കത്തിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു .കാത്തിരിപ്പിനൊടുവിൽ അറിയിപ്പ് 'കൊച്ചിൻ  ഹാർബർ ടെര്മിനസിലേക്കും  മംഗലാപുരത്തേക്കും പോകുന്ന ജയന്തി ജനത എക്സ്പ്രസ്സ് യാത്ര പുറപ്പെടുകയായി '.നേരിയ മഞ്ഞിന്റെ മേൽമുണ്ടണിഞ്ഞ്  ഭൂമിയിലും ആകാശത്തും ദീപക്കാഴ്ചകളൊരുക്കി  സാത്പുരയുടെ താഴ്വര ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു 'ശുഭയാത്ര '
               ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട് ;ആഘോഷങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല .ഓണം പോലും ചടങ്ങായി മാറിയിരുന്നു .പക്ഷെ ഞാൻ പങ്കെടുക്കാതിരുന്ന ഒരു ദീപാവലി ആഹ്‌ളാദം പകർന്നുകൊണ്ട് ഇപ്പോഴും മനസ്സിൽ നിൽക്കുന്നു .
പത്തിരുപതു കൊല്ലം മുമ്പാണ് ഒരു നവംബറിൽ  പൂണിത്തുറ പ്രദേശത്തുള്ള ഒരു റോഡിലെ റെസിഡെന്റ്സ്  അസോസ്സി യേഷൻ ഉദ്ഘാടനം ചെയ്യാൻ .പോയി ..ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഘം പ്രവർത്തിച്ചു തുടങ്ങി എന്ന് അവരുടെ പ്രസിഡന്റ്‌ പാസ്ടർ തോമസ് പറഞ്ഞു .തീവ്ര വിശ്വാസികളായ ഒരു പെന്ത ക്കോസ്തു വിഭാഗത്തിലെ മുഖ്യ ഉപദേ ശിയാണു പാസ്റ്റർ .അദ്ദേഹത്തിന്റെ വീടിന്റെ മുകൾനിലയിലുള്ള പ്രാർഥനാ ഹാളിൽ വെച്ചായിരുന്നു മീറ്റിംഗ് .അസോസിയേഷൻ പ്രവർത്തനം തുടങ്ങിയത് ഏതാനും ദിവസം മുമ്പ് ദീപാവലി നാൾ എല്ലാ വീടിന്റെ മുമ്പിലും ചെരാതുകൾ കത്തിച്ചു കൊണ്ടായിരുന്നുവെന്നും  പാസ്ടർ പറഞ്ഞു .ഒരു തരത്തിലുള്ള പ്രതീകാത്മക ആരാധനകളിലും വിശ്വസിക്കാത്ത ,മെഴുകുതിരി പോലും കൊളുത്താത്ത ഒരു മത വിഭാഗത്തിന്റെ മുഖ്യ പ്രചാരകനാണ് അതിനു മുൻകയ്യെടുത്തതെന്നു കേട്ടപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി ഒപ്പം ആഹ്‌ളാദവും  .
എനിക്ക് കാര്യമായൊന്നും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല .'നിങ്ങൾ ഒരു തിരി തെളിച്ചപ്പോൾ ഒരായിരം  മനസ്സിലെ ഇരുട്ടാണ്‌ അകലുന്നത് .ഒരു പാടു തിരികൾ മനസ്സുകളിലെ ഇരുട്ടകറ്റി കൊണ്ട് തെളിഞ്ഞു കത്തട്ടെ 'എന്നൊ ക്കെയാണ് ഞാൻ പറഞ്ഞത് .അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു . 'മണ്‍ ചിരാതുകൾ തോറും വിണ്ണിനെ ചൂണ്ടി കത്തുമാശ്രമ വിളക്കുകൾ'കൊളുത്തിയ ഋഷി വര്യന്മാരെ ഓർമ്മിപ്പിക്കുന്നു പാസ്റ്ററും സംഘവും മനസ്സുകളിൽ ഇരുൾ നിറയുന്ന ഈ കാലത്തും .
       കമ്പിത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ചു ഞങ്ങൾ ഇക്കുറി അമേരിക്കയിൽ വെച്ച് .ആ സമയത്തു തന്നെയായിരുന്നു ടി വിയിൽ ശബരിമല ലൈവ് കാണിച്ചു കൊണ്ടിരുന്നതും.ശരണം വിളികൾ കൊണ്ടു  മുഖരിതമായിരുന്നു എന്റെ  വൃശ്ചിക പുലരികൾ ബാല്യ കൗമാരങ്ങളിൽ .മലയിട്ടയാൾ അയ്യപ്പനും മറ്റുള്ളവ ,മനുഷ്യർ, ജീവജാലങ്ങൾ, അചേതന വസ്തുക്കൾ എല്ലാം സ്വാമിമാരുമാവുമായിരുന്നു അന്ന് .മറ്റു ഭക്തന്മാരിൽ നിന്ന് ശബരിമല അയ്യപ്പന്മാർക്കുള്ള വ്യത്യാസവും അതായിരുന്നു .പക്ഷെ ഇക്കഴിഞ്ഞ ദിവസം ശബരിമലയിൽ കണ്ടത് ആ സങ്കല്പവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലല്ലോ .വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോഴും മനസ്സിൽ മൂടലുണ്ടായിരുന്നു .
       അല്പം ആശ്വാസം തോന്നിയത് ഹരിവരാസനം കേട്ടപ്പോളാണ് .സന്നിധാനത്ത് അവശേഷിച്ചിരുന്നവർ പോലീസ് അയ്യപ്പന്മാരുൾപ്പെടെ നിശ്ശബ്ദരായി ശ്രദ്ധാലുക്കളായി നിശ്ചലരായി നിന്നു .അന്തരീക്ഷത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പുരുഷ ശബ്ദത്തിൽ അയ്യപ്പൻറെ ഉറക്കു പാട്ട് .വിളക്കുകൾ ഓരോന്നായി അണഞ്ഞു .കലിയുഗ വരദന്റെ യോഗനിദ്ര 
     ഒരു സുപ്രഭാതത്തിലേക്കാവട്ടെ അയ്യപ്പൻ പള്ളിയുണരുക 











        

           





















     


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ