2018, നവംബർ 21, ബുധനാഴ്‌ച

അയ്യപ്പൻറെ ഹിതം അറിയാൻ പ്രശനം വെക്കേണ്ട .ഒരു രജസ്വലയുടെ വിളികേട്ടാണല്ലോ വസ്ത്രങ്ങളുമായി ഭഗവാൻകൃഷ്ണൻ  ഓടിയെത്തിയത് .പാർവതിയും വേദവതിയും ഒക്കെ സുദീർഘ തപസ്സുകൾ നടത്തിയത് ഇടവേളകൾ വെച്ചിട്ടല്ലല്ലോ .ദ്യുത പർവ്വതത്തിന്റെ  അവസാനത്തിൽ ഹസ്തിനപുരത്തെ രാജസഭയിൽ ഒരു ശുദ്ധികലശവുമുണ്ടായില്ല .
   ഇതു സത്യം .പക്ഷെ ഇതേ പോലെ സത്യമാണ് ക്ഷേത്രദർശനത്തെ സംബന്ധിക്കുന്ന ആചാരങ്ങളും ,ഒരു പക്ഷേ എല്ലാ ആചാരങ്ങളും .പുരാവൃത്ത സംബന്ധിയായ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട് ആചാരങ്ങളില്ലാതെ സമൂഹങ്ങൾ നിലനിൽക്കുകയില്ല എന്ന് .പരിഷ്കൃത സംഘടിത സമൂഹങ്ങൾക്കും ആചാരങ്ങളുണ്ട് ,എന്നല്ല ചില ആചാരങ്ങൾ കൂടിയെകഴിയു അവയുടെ നിലനിൽപിന് എന്ന് ജോസഫ് കാംപ്ബെൽ പറയുന്നു .കൂവളത്തിലയും തുളസിമാലയുമായിരുന്നു പണ്ടെങ്കിൽ ഇപ്പോൾ അത് പുഷ്പങ്ങളും രക്തഹാരവുമായി എന്നു മാത്രം .
   അപ്പോൾ ആചാരങ്ങൾക്ക് പരിവർത്തനം വന്നാൽ മതിയോ ?ചിലതെങ്കിലും മാറേണ്ടതല്ലേ ? തീർച്ചയായും .അവ മാറുകയും ചെയ്യും .ഉൽപ്പാദന ബന്ധങ്ങളിലും ഉൽപ്പാദന രീതികളിലുമുണ്ടാവുന്ന മാറ്റത്തിനനുസരിച്ച് .അതിനു ബോധപൂർവമായ യത്നം ആവശ്യമില്ലേ  ?ഉണ്ട് .അതാണ് മദ്ധ്യവർഗ ധിക്ഷണാ ശാലിയുടെ ധർമ്മം .മാറ്റങ്ങൾക്ക് വഴിമരുന്നിടുക .ആചാരങ്ങളുടെ കാര്യത്തിൽ മനുഷ്യ മനസ്സുകളിൽ ആണ് എല്ലാ മാറ്റവും ആദ്യം ഉണ്ടാകേണ്ടത് .അതിനുള്ള ശ്രമമുണ്ടാകണം .നിയമം ഇടക്കെവിടെയെങ്കിലും വെച്ച് മാറും .അത് സ്വീകരിക്കാൻ സമൂഹത്തെ ,ബന്ധപ്പെട്ട ജനസഞ്ചയത്തെ മാനസികമായി പ്രാപ്തരാക്കുകയാണ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പ്രഥമ ദൗത്യം .അവിടെയാണ് ബുദ്ധിജീവി വർഗ്ഗം പ്രത്യേകിച്ച് ഫെമിനിസ്റ്റുകൾ പരാജയപ്പെട്ടത് .ചരിത്ര പ്രാധാന്യമുള്ള ,സ്ത്രീകളെ സംബന്ധിച്ച് വിമോചകം എന്നു പറയാവുന്ന ഒരു വിധി സ്വീകരിക്കാൻ ഒരു സ്ത്രീ പോലും തയാറാകാത്തത് ഒരു പരാജയം തന്നെയാണ് .ആത്മാർത്ഥമായ ,സത്വരമായ ,കക്ഷിരാഷ്ട്രീയ മുക്തമായ ആശയ പ്രചാരണമാണ് സലിംകുമാറിന്റെ പോലെ എനിക്കാണോ  എല്ലാവർക്കുമാണോ ഭ്രാന്ത് എന്ന് അദ്‌ഭുതം കൂറുകയല്ല പരിഹാരമാർഗം
      ആളുകളെ സ്ത്രീകളെയും പുരുഷന്മാരെയും ബോധവൽക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
അല്പം ക്ഷമയും സാവകാശവും വേണം അതിന് .വിട്ടു വീഴ്ചകൾക്ക് തയാറായാൽ പിടിവാശിയും ധാർഷ്ട്യവും ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാവരും,എടുത്തു പറയട്ടെ എല്ലാവരും  തീരുമാനിച്ചാൽ മനസ്സുമടുപ്പിക്കുന്ന, കേരളം സംസ്കാരത്തിനു പേരുദോഷമുണ്ടാക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ കഴിയും;ഇന്നല്ലെങ്കിൽ നാളെ പിതൃമേധാവിത്വത്തിന്റെ പ്രധാന ഉപകരണമായിരുന്ന  ഒരാനാചാരം അപ്രത്യക്ഷമാവുകയും ചെയ്യും  .ശരണാഗത വത്സലന്റെ സന്നിധാനം പങ്കിലമാകാതിരിക്കട്ടെ .സംക്രമ സന്ധ്യ ഗിരികന്യകയുടെ നെയ്ത്തിരിയാൽ പ്രശോഭിതവും പാവനവുമാവട്ടെ .
 
.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ