2019, ജൂൺ 7, വെള്ളിയാഴ്‌ച

6-6-2019
------------
എങ്ങിനെ നീ മറക്കും
----------------------------------
മറക്കാൻ പ്രയാസമാണ് ഹരിശ്ചന്ദ്രയിലെ ചന്ദ്രമതിയെ ,നീലക്കുയിലിലെ നീലിയെ ,,പാടാത്തപൈങ്കിളിയിലെ ചിന്നമ്മയെ ,രണ്ടിടങ്ങഴിയിലെ ചിരുതയെ, മുടിയനായപുത്രനിലെ (ഇപ്പോൾ പേരോർമ്മയില്ലാത്ത )കർഷകത്തൊഴിലാളി യുവതിയെ ,ഭക്തകുചേലയിലെ സുശീലയെ ,ശ്രീരാമപട്ടാഭിഷേകത്തിലെ കൈകേയിയെ ,അമ്പതുകളിലെ ഒട്ടനവധി ജനപ്രിയനായികമാരെ ,കേട്ടറിവു മാത്രമുള്ള നല്ലതങ്കയെ ഇവരെയൊക്കെ വെള്ളിത്തിരയിലവതരിപ്പിച്ച മിസ്‌കുമാരി എന്ന ത്രേസ്യാമ്മയെ .
     ഏഷ്യാനെറ്റ് ന്യൂസിന്റെ 'ഡാനിയേലിന്റെ മക്കൾ' എന്ന പരമ്പ രയിലെ ഇന്നത്തെ എപ്പിസോഡ് മിസ്‌കുമാരിയെ കുറിച്ചായിരുന്നു .യശശ്ശരീരയായ അഭിനേത്രിയുടെ യുവാക്കളായ രണ്ടുമക്കളും ശ്രീകുമാരൻതമ്പിയുമാണ് നടി യെക്കുറിച്ച് പറയാൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് .കുമാരിയുടെ അടുത്ത സഹപ്രവർത്തകർ ഒട്ടുമിക്കവരും ഇന്നു ജീവിച്ചിരിക്കുന്നില്ലല്ലോ .
      അന്നു നിലവിലിരുന്ന  തമിഴ് മാതൃകയിലുള്ള അതിനാടകീയ ഭാവപ്രകടനങ്ങളും സംസാരരീതിയും ഒഴിവാക്കി മലയാള സിനിമയിൽ സ്വാഭാവികതയുള്ള അഭിനയ സംഭാഷണ ശൈലി കൊണ്ടുവന്നത് മിസ്‌കുമാരിയാണെന്നു തമ്പിസാർ പറഞ്ഞു .നൂറുശതമാനം സത്യമാണ് ആ പ്രസ്താവന .അവരെ തുടർന്നു വന്ന പ്രമുഖ അഭിനേതാക്കൾ ,നസീർ ,സത്യൻ തുടങ്ങിയ നായക നടന്മാർ ,രാഗിണി അംബിക മുതലായ മുഖ്യ നടികൾ ഇവരെല്ലാം കുമാരിയുടെ രീതി പിന്തുടർന്നു .നേരത്തെ രംഗത്തുണ്ടായിരുന്ന തിക്കുറിശ്ശി ,കൊട്ടാരക്കര ,ആറന്മുളപൊന്നമ്മ തുടങ്ങിയവർ അവരുടെ രീതി മാറ്റാൻ തയാറായി .അങ്ങിനെ മലയാളസിനിമക്ക്  സ്വന്തമായി ഒരഭിനയ ശൈലിയുണ്ടായി ,അതിഭാവുകത്വത്തിൽ നിന്നു മുക്തമായ യഥാതഥമെന്നു വിളിക്കാവുന്ന ഒരു ശൈലി ..നിരന്തരമായി പരിഷ്കരിക്കപ്പെട്ട ഇന്നത്തെ 'പെരുമാറ്റ '(Behave )രീതിയിൽ അതെത്തി നിൽക്കുമ്പോൾ കുമാരിയിൽ തുടങ്ങുന്ന ആ തലമുറയെ നമ്മൾ ഓർക്കാറില്ല .ഓർമ്മിപ്പിക്കാൻ ഇത്തരം എപ്പിസോഡുകൾ സഹായിക്കും .ഏഷ്യാനെറ്റ് ന്യൂസിനു നന്ദി .
     തമ്പിസാർ ഒരു കാര്യം കൂടി പറഞ്ഞു .അന്നു സംസ്ഥാന / ദേശീയ അവാർഡുകൾ നിലവിലുണ്ടായിരുന്നെങ്കിൽ കുമാരിക്ക് തീർച്ചയായും കിട്ടുമായിരുന്നുവെന്ന് .ഞാൻ യോജിക്കുന്നു .പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നവർക്ക് പ്രതിഫലം കുറവായിരിക്കും ;പാരിതോഷികങ്ങൾ കിട്ടുകയില്ല .പക്ഷേ അവരുടെ സംഭാവനകളുടെ മഹത്വവും വൈശിഷ്ട്യവും അതിന്റെ പേരിൽ അൽപ്പം പോലും ചെറുതാവുന്നില്ല .
          ശാരദയും ശോഭനയും ഉർവ്വശിയും മഞ്ജുവാരിയരുംപാർവതിയും  മറ്റും അടങ്ങുന്ന പ്രഗദ്ഭരായ അഭിനേത്രികളുടെ പരമ്പരയിലെ പ്രഥമഗണനീയയ്ക്ക് ,അവരുടെ അഭിനയവും മുഖശ്രീയും ഏറ്റവും മുമ്പിൽ വെറും നിലത്തിരുന്നു കണ്ട് കോരിത്തരിച്ചിട്ടുള്ള ,ഞങ്ങൾ കണ്ടതിനുശേഷമാണല്ലോ പിന്നിലിരിക്കുന്ന പ്രമാണിമാർ കാണുന്നതെന്നഹങ്കരിച്ചിട്ടുള്ള ,ആ ആ അഹങ്കാരത്തിൽ ഒരല്പം ആറു പതിറ്റാണ്ടിനു ശേഷം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു പഴയ സിനിമാ ഭ്രാന്തന്റെ ആദരവിന്റെ ആരാധനയുടെ സ്നേഹത്തിന്റെ പൂക്കൾ .













.














         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ