2019, ജൂൺ 21, വെള്ളിയാഴ്‌ച

20-6-2019

സംഗീതമേ ജീവിതം -----
------------------------------------
  വളരെക്കാലം മുമ്പാണ്, ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒരു വൈ കുന്നേരം മ്യുസിയം പാർക്കിൽ റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കുകയായിരുന്നു .'കായാമ്പൂവിനും ' 'പൂർണേന്ദുമുഖിക്കും''പൊട്ടാത്ത പൊന്നിൻ കിനാവിനും 'മറ്റും ശേഷം പഴയ ഒരു പാട്ടിന്റെ അനൗൺസ്‌മെന്റ് വന്നു .അതു കേട്ടപ്പോൾ ഞങ്ങളുടെ സമീപത്തിരുന്നു   പാട്ടു കേൾക്കുകയായിരുന്ന അപരിചിതനായ മദ്ധ്യവയസ്കൻ --ഞങ്ങൾ ഇരുപത്തഞ്ചിൽ താഴെയുള്ളവരായിരുന്നു ---പോകാൻ എഴുനേറ്റു .എന്റെ സുഹൃത്ത് രാജന് സഹിച്ചില്ല .അയാൾ ആ അപരിചിതനോടു ഗൗരവത്തിൽ പറഞ്ഞു" സാറിന് അടുത്ത ജന്മത്തിൽ പോലും കലാബോധമെന്ന ഒന്ന് ഉണ്ടാവുകയില്ല" എന്ന് .മദ്ധ്യവയസ്കൻ മാന്യനായതു കൊണ്ട് മറുപടി ചിരിയിൽ ഒതുക്കി തന്റെ വഴിക്കു പോയി .പെരുമാറ്റം മോശമായി എന്നു പറഞ്ഞ ഞങ്ങളോട് രാജൻ പറഞ്ഞത് "പാട്ടു കേൾക്കാൻ വന്ന ഒരാൾ ഈ പാട്ടു കേൾക്കാൻ അവസരമുണ്ടായിട്ടും  അതുപേക്ഷിച്ചു പോയാൽ പ്രതിഷേധിക്കുക തന്നെ വേണ"മെന്നാണ് .."ഇതു പോലൊരു പാട്ടുണ്ടോ "രാജൻ ചോദിച്ചു .
    ഏതാണ് ആ പാട്ട് എന്നല്ലേ ;ഹരിശ്ചന്ദ്ര എന്ന ചിത്രത്തിൽ കമുകറ പുരുഷോത്തമൻ  പാടിയ ആത്മ വിദ്യാലയമേ ..രചന തിരുനയിനാർകുറിച്ചി ,സംഗീതം ബ്രദർ ലക്ഷ്മണൻ ആകാശവാണിയിൽ  അപ്പോൾ കേട്ട സ്ത്രീശബ്ദത്തിലെ അനൗൺസ്‌മെന്റ് പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു .രാജൻ പറഞ്ഞത് ശരിയാണ് .അതു പോലെ വളരെ കുറച്ചു പാട്ടുകളേ മലയാളത്തിലുണ്ടായിട്ടുള്ളു .ഇന്നും ,ആറരപതിറ്റാണ്ടിനു ശേഷവും ആ പാട്ട് നമ്മുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി നിത്യനൂതനമായി   നിലനിൽക്കുന്നു .
   ഏഷ്യാനെറ്റ്ന്യൂസിലെ 'ഡാനിയേലിന്റെ മക്കൾ'എന്ന സീരിസിൽ ഇന്നത്തെ എപ്പിസോഡ് കാമുകറയെക്കുറിച്ചായിരുന്നു .ആത്‌മവിദ്യാലയം മാത്രമല്ല പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ കാലാതിവർത്തികളാക്കാൻ കഴിഞ്ഞ മഹാപ്രതിഭയാണ് കമുകറ .പാടാനേറെ പ്രയാസമുള്ള 'ഏകാന്തതയുടെ അപാരതീരം 'അതിന്റെ ഭാവഗാംഭീര്യമോ പ്രൗഢിയോ ഒട്ടും ചോർന്നു പോകാതെ അദ്ദേഹം പാടിയത് കേട്ടപ്പോൾ മറ്റാർക്കും അതിനു കഴിയുമായിരുന്നില്ല എന്ന് തോന്നിയതിൽ അദ്‌ഭുതത്തിനവകാശമില്ല .
   ക്‌ളാസിക്കൽ ടച്ചുള്ള ഗാനങ്ങൾ മാത്രമല്ല കമുകറ പാടിയിട്ടുള്ളത് .സംഗീതമേ ജീവിതം ,മിണ്ടാത്തതെന്താണ് തത്തേ എന്നിങ്ങനെയുള്ള മധുരമുള്ള പ്രണയ ഗാനങ്ങൾ എന്നും ഓർത്തിരിക്കാനായി അദ്ദേഹം മലയാളിക്കു സമ്മാനിച്ചിട്ടുണ്ട് .'തുമ്പപ്പൂ പെയ്യണ പൂനിലാവ് 'ഒരുകാര്യം വ്യക്തമാക്കുന്നു .കാർഷികരംഗത്തെ നാടൻ പാട്ടുകളുടെ ശൈലി ഏതെങ്കിലും ഒരു കലാസമിതിയുടെ കുത്തകയല്ല .ആ ജനുസ്സിൽപ്പെട്ട ഏറ്റവും ശ്രദ്ധേയമായ   ഗാനങ്ങളിൽ ഒന്നാണല്ലോ അത് .
    അധികം ശ്രദ്ധിക്കപ്പെടാതെ  പോവുന്ന മറ്റൊരുകാര്യം കമുകറ ഹാസ്യഗാനങ്ങളും നന്നായി പാടുമായിരുന്നു എന്നുള്ളതാണ് .പ്രശസ്തമായ ഒരുദാഹരണം :'അന്തപ്പന് നിധികിട്ടുന്നതിനെക്കുറിച്ചുള്ള മൈനത്തരുവിയിലെ ,അടൂർഭാസി അവതരിപ്പിക്കുന്ന ഗാനം .
      തന്റെ യുവത്വത്തിൽ തന്നെ കമുകറ പിന്നണിഗാനആലാപനം മതിയാക്കി .വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ടാവാം .സിനിമയല്ലേ  വേറെ കാരണങ്ങളുമുണ്ടാവാം .അതിനെക്കുറിച്ചാലോചിട്ട് ഇപ്പോൾ കാര്യമൊന്നുമില്ല .65 ആം വയസ്സിൽ അദ്ദേഹം വിടപറയുകയും ചെയ്തു .പാടിയ  പാട്ടുകൾ കൊണ്ട് പിൻതലമുറകളെ നമ്രശിരസ്കരയാക്കിയ മഹാകായകന് ആദരവ് സ്നേഹം .ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയും 




























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ