2019, ജൂലൈ 22, തിങ്കളാഴ്‌ച

22-7-2019/ ൧൧൯൪ കർക്കിടകം ൬
-----------------------------------------------------------
രാമായണ മാസം ൧൧൯൪ -1
--------------------------------------------
"സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും .
മുക്തിയെ സിദ്ധിക്കേണമെങ്കിലോ ഭവൽപ്പാദ
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല "
(അദ്ധ്യാത്മ രാമായണം ..ബാലകാണ്ഡം )
തപസ്സ്വാധ്യായാദികളാണ് മോക്ഷമാർഗ്ഗമെന്നത് സവസമ്മതവും ചിരപുരാതനവുമായ വിശ്വാസമാണ് .തപസ്സ് എന്നാൽ ആത്‌മാവിൽ ആത്മാവിനെ ദർശിച്ചു കൊണ്ടുള്ള നിരന്തരധ്യാനം ;സ്വാദ്ധ്യായം അറിവിലൂടെ ആത്മാവിനെ സാക്ഷാത്കരിക്കാനുള്ള  യത്നം ,ജ്ഞാനയോഗം .ദാനം തന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അന്യനു നൽകൽ ,അത് പാത്രം അറിഞ്ഞാവണം .യജ്ഞം വേദങ്ങളിലെ കർമ്മകാണ്ഡങ്ങളുടെ അനുഷ്ഠാനം .ഇവയൊക്കെ അനാദികാലം മുതൽക്കേ മോക്ഷമാർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടു പോരുന്നു .പക്ഷേ ഇവയെ ഒക്കെ ഒഴിവാക്കി ഭക്തിയെ ഏക മോക്ഷ സമാധാനമായി നിർദ്ദേശിക്കുകയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലാരംഭിച്ച ഭക്തിപ്രസ്ഥാനം ചെയ്തത് .ഭക്തി എന്നാൽ നിരന്തരപ്രേമം എന്നാണ് ശങ്കരാചാര്യരുടെ  നിർവചനം .ഈശ്വരങ്കലുള്ള സമ്പൂർണ്ണ സ്വയം സമർപ്പണം .രണ്ട് അപകടങ്ങളെ ആയിരുന്നല്ലോ അന്ന് ഹിന്ദു ധർമ്മം നേരിട്ടിരുന്നത് .ഒന്ന് വൈദേശികമായ ആശയങ്ങളും അവയുടെ സായുധമായ ആക്രമണവും ;മറ്റൊന്ന് വേദോപനിഷത്തുകളുടെ ദുർ വ്യഖ്യാതാക്കളായ  വരേണ്യവർഗ്ഗം അടിച്ചേൽപ്പിക്കുന്ന ദുരാചാരങ്ങളുംഅടിമത്തവും .ഇവയ്‌ക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഭാഗമായി എഴുതപ്പെട്ട ഒന്നാണ് അദ്ധ്യാത്മരാമായണം .രാമനെ അവതാരപുരുഷനായും അപഹൃതയായ സീതയെ  മായാ സീതയായും മറ്റും കൽപ്പിച്ചു കൊണ്ടുള്ള ഈ കാവ്യം ഉത്തമ സാഹിത്യ കൃതികളുടെ ഗണത്തിൽ പെടുന്നില്ല .കൃതിയുടെ ഗുണമേന്മ രചയിതാവിനോ പ്രസ്ഥാനത്തിനോ പ്രശ്നമായിരുന്നില്ല .അകത്തും പുറത്തുമുള്ള ശത്രുക്കളെ നേരിടാൻ ഏക ആയുധമായ ഭക്തിയെ ഉദ്ദീപിപ്പിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം .അദ്ധ്യാത്മ രാമായണം അതിനേറ്റവും ഉതകുന്നതായിരുന്നു .
      എഴുത്തച്ഛൻ പരിഭാഷക്കു തെരഞ്ഞെടുത്തത് അദ്ധ്യാത്മ രാമായണമായിരുന്നു ആദികാവ്യമല്ല .ആദികാവ്യത്തിന്റെ പരിഭാഷയിലൂടെ തന്റെ പ്രതിഭാ വിലാസം പ്രകടിപ്പിക്കാൻ സാദ്ധ്യമല്ല എന്നദ്ദേഹത്തിനു തോന്നിയത്രേ .വ്യാസ മഹാഭാരതം  മഹത്തായ ഒരു മലയാള കവിതയായി ഒരു  ഗുളികചെപ്പിലൊതുക്കിയ കവികുല ഗുരുവിന് അങ്ങിനെ ഒരാശങ്കയോ ? അപ്പോൾ കാരണം അതല്ല .ഭക്തി പ്രസ്ഥാനത്തിന് ഇവിടേയും പ്രസക്തിയുണ്ടായിരുന്നു അക്കാലത്ത് .വിദേശികൾ ഒരു വശത്ത് അനാചാരമണ്ഡലാച്ഛത്രരായ വരേണ്യ വർഗ്ഗം മറുവശത്ത് .ഇതിനിടയിൽപ്പെട്ട സാധാരണക്കാരന്റെ ആത്മീയ ത്വരയെ തൃപ്തിപ്പെടുത്താൻ അദ്ധ്യാത്മരാമായണമാണാവശ്യം എന്നദ്ദേഹം തീരുമാനിച്ചു .മലയാള ഭാഷയിലെ എക്കാലത്തെയും മികച്ച കാവ്യം അങ്ങിനെ ജന്മമെടുത്തു .
      ഭക്തി ജനത്തെ കർമ്മവിമുഖമാക്കുകയില്ലേ ,വിദേശികളെയോ ദുരാചാരികളായ വരേണ്യ വർഗ്ഗത്തെയോ ചെറുത്തുനിൽക്കാൻ അപ്പോൾ അവർക്കാവുമോ ?ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ 'ഭക്തി ' 'ഈശ്വരൻ' എന്നീ സങ്കല്പനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .അതിനുള്ള യത്നം അടുത്ത ലക്കത്തിൽ .
           'വന്ദേ വാല്മീകി കോകിലം '





   

























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ