2015, ജൂൺ 18, വ്യാഴാഴ്‌ച

കെ പി ശശി ധരൻ
-----------------------
'കെ പി ശശി ധരൻ നിര്യാതനായി 77 വയസ്സായിരുന്നു' ,മാതൃഭുമി വാർത്ത തുടരുന്നു .'മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് '.ചരമ പേജിൽ കൊടുക്കാതെ ഒരു ഉൾപേജിൽ സാമാന്യം പ്രാധാന്യത്തോടെ വാര്ത്ത കൊടുത്തിട്ടുണ്ട് മാതൃ ഭൂമി .
   ഞാൻ നിരൂപണ ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയകാലത്ത് , അറു പതുകളുടെ തുടക്കത്തിൽ  കെ പി ശശിധരൻ ശ്രദ്ധേയങ്ങളായ ചില ലേഖനങ്ങളുമായി നിരൂപണ രംഗത്ത് പ്രവേശിച്ചു കഴിഞ്ഞിരുന്നു .മാരാരും മുണ്ട ശേരിയും അഴീക്കോടും ഗുപ്തൻ നായരും മറ്റും അരങ്ങു വാഴുന്ന കാലം .തൊട്ടു പിന്നിൽ തന്നെ യുണ്ടായിരുന്നു എം ആർ ചന്ദ്ര ശേഖരനും കെ പി ശങ്കരനും ജി കെ എൻ
എന്ന ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായരും .കൂടാതെ മലയാള സാഹിത്യത്തെ ഗൌരവ പൂർവം സമീപിക്കുന്ന കുറച്ചു ചെറുപ്പക്കാരും അവരില മുമ്പനായിരുന്നു ശശിധരൻ .നമ്മുടെ നിരൂപണ രംഗം അടക്കി വാഴാൻ പോകുന്നവരിലൊരാളായി ശശിധരനെ ഞങ്ങൾ കണ്ടിരുന്നു .
   അപ്പോഴാണ്‌ അതുണ്ടായത് ;ആധുനികതയുടെ വരവ് .അതൊരു ഉരുൾപൊട്ടലായിരുന്നു .പഴയ വലിയ നിരൂപകർ അതിൽ ഒലിച്ചു പോയില്ല .പക്ഷേ സാമ്പ്രദായികതയിൽ ഉറ ച്ചു നിന്ന യുവാക്കളെ അത് അപ്രസക്തരാക്കി .നരേന്ദ്ര പ്രസാദും കെ പി അപ്പനും രാജകൃഷ്ണനും മറ്റും രംഗം പിടിച്ചടക്കിയപ്പോൾ ശശിധരനും കൂട്ടുകാരും ആദ്യം നിഴൽപ്പാടിലേക്കും പിന്നീട് വിസ്മൃതിയിലെക്കും നിഷ്ക്രമിച്ചു .
    സ്വന്തം നിലയിൽ  ഒരു വിഗ്രഹ ഭഞ്ജകനായിരുന്നു ശശിധരൻ .ചെറുകാട്  എന്ത് കൊണ്ട് ശനിദശയും ദേവലോകവും നേരത്തെ എഴുതിയില്ല എന്ന് ചോദിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു .എം കൃഷ്ണൻ നായർ കുറേക്കാലം മാറി  നിന്നപ്പോൾ സാഹിത്യ വാര ഫലത്തിനു പകരമായൊരു പംക്തി മലയാള നാട്ടിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു .ഒരു സാഹിത്യ പംക്തി എന്ന നിലയിൽ വാരഫലത്തിനു വളരെ മുകളിലായിരുന്നു ശശിധരന്റെ പംക്തിക്ക് സ്ഥാനം .പക്ഷേ വായനക്കാർക്കാവശ്യം വാരഫലം പോലൊരു കൊച്ചുവര്തമാന പരമ്പരയായിരുന്നു .
      എന്റെ തലമുറയിൽ പെട്ട സാഹിത്യാസ്വാദകരുടെ അഭിരുചികളെ ക്രിയാത്മകമായി സ്വാധീനിച്ച നിരൂപകരിലൊ രാളാണ് .കെ പി ശശി ധരൻ .കേസരിയെ ഓർമ്മിക്കാത്ത  നമ്മൾ ശശിധരനെ ഓർമ്മിക്കാത്തതിൽ അസ്വാഭാവികത ഒന്നും ഇല്ല .
             സുഹൃത്തെ പഴയ ഒരു വായനക്കാരന്റെ ആദരാഞ്ജലികൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ