2016, ജനുവരി 27, ബുധനാഴ്‌ച

'ഈശ്വരൻ പാവത്തുങ്ങൾക്കിത്രയും സൌന്ദര്യം കൊടുക്കരുത്' എന്ന സംഭാഷണ ശകലം എഴുതിയ ആൾ അഭിനന്ദനം അർഹിക്കുന്നു  .പക്ഷേ കല്പന അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച രീതിയുണ്ടല്ലോ അത് അനന്യവും  അപൂർവവുമാണ് .മോഹൻലാൽ ഇളകിയാടിയ ഹാസ്യ  ചിത്രങ്ങളിൽ ഒന്നായിരുന്നു മിസ്റ്റർ ബ്രഹ്മചാരി എന്നോർക്കണം .ഇന്നസിന്റിനൊപ്പം കൽപ്പന 'അമ്മകന്യാ ---'പാടുന്ന രംഗവും (നമ്പർ  വൺ സ്നേഹതീരം) ഓർമ്മയിലുണ്ട് ഇപ്പോഴും .
   പക്ഷേ അടുത്ത കാലത്ത് അവർ അവതരിപ്പിച്ച മൂന്നു കഥാപാത്രങ്ങൾ  -'പകൽ നക്ഷത്രങ്ങളി'ലെ എക്സ്റ്റ്രാ നടി ,'സ്പിരിറ്റി'ലെ വീട്ടു ജോലിക്കാരി 'ചാർലിയിലെ ക്യൂൻ മേരി -പ്രേക്ഷക മനസ്സുകളിൽ ചിരകാലം തങ്ങി നില്ക്കും .സമാനസ്വഭാവമുള്ള കഥാ പാത്രങ്ങൾ.പക്ഷേ കല്പന തന്റെ പ്രതിഭാവിലാസം കൊണ്ട് അവർക്കോരോരുത്തർക്കും സവിശേഷ വ്യക്തിത്വം നൽകിയിരിക്കുന്നു  .കുറച്ചു സമയം മാത്രം  പ്രത്യക്ഷപ്പെടുന്ന നിസ്സഹായരും ദയനീയരുമായ ആ സ്ത്രീകൾ അതു കൊണ്ടു തന്നെ നായക കഥാപാത്രങ്ങൾക്കൊപ്പം നമ്മുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിരിക്കുന്നു .
   ഈ കഥാപാത്രങ്ങൾ വലിയ ഒരു വാഗ്ദാനമായാണ് പ്രേക്ഷകൻ സ്വീകരിച്ചത് .ആറന്മുള പൊന്നമ്മ മുതൽക്കിങ്ങോട്ട് കെ പി എ സി ലളിത വരെയുള്ള സ്വഭാവ നടിമാരുടെ പരമ്പര തുടർന്നു കൊണ്ടു പോകാൻ ഇതാ ഒരു നടി എന്ന വാഗ്ദാനം .പക്ഷേ പുതിയൊരു വേഷത്തിനു ചുട്ടിക്കു നിൽക്കാതെ മടങ്ങി പോകാൻ  പറഞ്ഞു കളിയച്ഛൻ .അനുസരിക്കാതെ കല്പനയ്ക്കു  നിവൃത്തിയില്ലല്ലോ .
     പുതിയ ആളുകൾ  വരുമായിരിക്കും .അല്ല  തീർച്ചയായും വരും .അതാണു നിയമം .പക്ഷേ അപ്പോഴും പോയവരെച്ചൊല്ലി നമ്മൾ കണ്ണീരൊഴുക്കിക്കൊണ്ടിരിക്കും.നമ്മൾ, ചന്ദ്രികയുടെ തോഴി ചോദിച്ച പോലെ 'എത്രയായാലും മനുഷ്യരല്ലേ '  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ